സംസ്ഥാന പാത അടച്ച് കെട്ടിട നിർമാണം: പഞ്ചായത്തു കൊടുത്ത സ്റ്റോപ്പ് മെമ്മോയിൽ ഒരു യുവജന സംഘടന ഇടപെട്ടെന്ന് ആരോപണം
ചിറ്റാർ: വടശ്ശേരിക്കര - ആങ്ങമൂഴി സംസ്ഥാന പാത അടച്ച് സ്വകാര്യ വ്യക്തി കെട്ടിട നിർമ്മാണം നടത്തുന്നു. അതീവ അപകട മേഖലയായ ചിറ്റാർ കൊച്ചു സ്കൂളിന് സമീപമാണ് 100 മീറ്ററോളം സംസ്ഥാന പാത അടച്ച് കെട്ടിട നിർമ്മാണം നടത്തുന്നത്. 2018 പ്രളയ സമയത്ത് മണ്ണിടിഞ്ഞ് ഒരാൾക്ക് മരണം സംഭവിച്ചതിന്റെ തൊട്ടടുത്താണ് അശാസ്ത്രീയ കൊമേഴ്സ്യൽ കെട്ടിട നിർമ്മാണം പൊടി പൊടിക്കുന്നത്. സംരക്ഷണ ദിത്തി തകർന്നതോടെ നിർമ്മാണത്തിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ കൊടുത്തിരുന്നു. ഇത് വകവക്കാതെയാണ് നിർമാണ പ്രവർത്തനം പുരോഗമിക്കുന്നത്. ഒരു യുവ ജന സംഘടന ഇടപെട്ട് കെട്ടിടം പണിയുന്ന വ്യക്തിയിൽ നിന്ന് പണം കൈപ്പറ്റി സ്റ്റോപ്പ് മെമ്മോ അസാധു ആക്കിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 5000 രൂപ കൈപറ്റിയെന്നാണ് ആക്ഷേപം ഉയരുന്നത്.
നിർമ്മാണം ആരംഭിച്ചതോടെ സംസ്ഥാന പാതയുടെ ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച സംരക്ഷണ ഭിത്തി നിലം പൊത്തിയിരുന്നു. ഇതോടെ സ്വകാര്യ വ്യക്തി സംസ്ഥാന പാത പൂർണമായും അടച്ചു. ഒന്നര മാസത്തിലേറെയായി റോഡ് 75% അടഞ്ഞ് കിടക്കുകയാണ്. ലോക് ഡൗൺ ഇളവുകൾ വരുന്നതോടെ അപകട സാധ്യത വർദ്ധിക്കും. ഇപ്പോ ഒരു ബസ്സിന് കടന്നു പോകാൻ സാധ്യമല്ലാത്ത വിധം റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സംരക്ഷണ ദിത്തി തകർന്നതോടെ വലിയ വാഹനങ്ങൾ കടന്നു പോകുന്നത് അപകട സാധ്യത കൂട്ടുന്നു.
സ്വകാര്യ വ്യക്തി സംരക്ഷണ ദിത്തി നിർമ്മിക്കട്ടെ എന്ന നിലപാടാണ് പി ഡബ്ല്യു ഡി ക്ക്. എന്നാൽ ഇതിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത പി ഡബ്ല്യു ഡി ശ്രദ്ധിക്കുന്നില്ല എന്ന അക്ഷേപം ഉയരുന്നു. മണ്ണിടിച്ചിലും മറ്റ് പ്രകൃതി ദുരന്തങ്ങളും പതിവായ സ്ഥലത്ത് വെറും ബീമുകളിൽ മാത്രമാണ് വലിയ കെട്ടിട സമുച്ചയം ഉയരുന്നത്. തൊട്ടടുത്ത് സർക്കാർ എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് ആശങ്കകൾ ഇരട്ടിയാക്കുന്നു.
ഒന്നരമാസത്തിലേറയായി റോഡ് സ്വകാര്യ വ്യക്തി അടച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ താരതമ്യേന അളവ് കുറഞ്ഞ രീതിയിൽ ഓടിയിട്ടും നീണ്ട ബ്ലോക്കും, അപകടങ്ങളും പതിവാകുന്നു. സ്വകാര്യ വ്യക്തി തകർത്ത 100 മീറ്ററോളം വരുന്ന സംരക്ഷണ ദിത്തി ഇനി സർക്കാർ പണം മുടക്കി ചെയ്തെടുക്കണം.
No comments: