കൃഷ്ണ കാവ്യം പൂർത്തിയാക്കാതെ പ്രിയ കവി മടങ്ങി
കൃഷ്ണ കാവ്യം പൂർത്തിയാക്കാതെ പ്രിയ കവി മടങ്ങി.
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കൃഷ്ണ കാവ്യം എന്ന മഹാ കാവ്യം എഴുതി പൂർത്തിയാക്കുന്നതിനു മുൻപാണ് അദ്ദേഹം വിടപറയുന്നത്. പൂർത്തിയായിരുന്നെങ്കിൽ മറ്റൊരു മഹാകാവ്യം കൂടി മലയാളത്തിന് ലഭിക്കുമായിരുന്നു. 5000 ശ്ലോകങ്ങൾ ഉണ്ടാകുമായിരുന്ന മഹാകാവ്യത്തിന്റെ 2600 വരികൾ മാത്രമാണ് പൂർത്തിയാക്കാനായത്.
450 ഓളം ഗാനങ്ങൾ എസ് രമേശൻ നായർ രചിച്ചിട്ടുണ്ട്. 2018ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും നേടി.
1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് എസ് രമേശൻ നായർ ജനിച്ചത്. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിൽ ആദ്യമായി ഗാനരചന നിർവഹിച്ചു.
ചലച്ചിത്ര ഗാനങ്ങൾക്കും കവിതകൾക്കും പുറമെ നിരവധി ഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘കിങ്ങിണികുട്ടൻ’ എന്ന ആക്ഷേപഹാസ്യ നാടകവും എഴുതിയിട്ടുണ്ട്. കേരള രാഷ്രട്രീയത്തിൽ വിവാദമായ കെ മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെക്കുറിച്ചുമായിരുന്നു നാടകം.
ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത നാടകം വിവാദമാവുകയും തൊട്ടു പിന്നാലെ ഈ നാടകം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
No comments: