ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ഇന്ത്യൻ കുടുംബത്തെ കാണാതായി

മസ്കറ്റ് :  ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യൻ കുടുംബത്തിലെ ആറ് പേർ ഒലിച്ചു പോയി. ഇവർ സഞ്ചരിച്ചിരുന്ന കാർ വാദി ബനീ ഖാലിദിൽ വെച്ച് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒലിച്ചു പോവുകയായിരുന്നു.

ഒമാനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സർദാർ ഫസൽ അഹ്മദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഒഴുകിപ്പോവുന്നതിനിടയിൽ ഒരു മരത്തിൽ പിടിത്തം കിട്ടിയ സർദാർ രക്ഷപ്പെടുകയായിരുന്നു.

എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ അർഷി, പിതാവ് ഖാൻ, മാതാവ് ശബാന, 4 വയസ്സുകാരി മകൾ സിദ്ര, 2 വയസ്സുകാരൻ മകൻ സൈദ്, 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവർ മലവെള്ള പാച്ചിലിൽ ഒലിച്ചുപോയി. ഇവരെ കുറിച്ച് ഇത് വരെ ഒരു വിവരവും ഇല്ല. ഇന്നലെയും ഇന്നുമായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒഴുക്കിൽ പെട്ട ആറ് പേരും മരിച്ചിട്ടുണ്ടാവും എന്നാണ് അധികൃതരുടെ നിഗമനം

പുതുതായി ജനിച്ച കുട്ടിയെ കാണാൻ വേണ്ടിയാണ് സർദാറിന്റെ മാതാപിതാക്കൾ നാട്ടിൽ നിന്നും ഒമാനിലേക്ക് വന്നത്. ഇന്ന് നാട്ടിലേക്ക് തിരിച്ചു പോവാനിരിക്കെയാണ് ഈ ദാരുണ സംഭവം

No comments:

Powered by Blogger.