ന്യൂഡല്‍ഹി: ചാന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം ജൂലൈ ഒന്‍പതിന് ശേഷം

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയും ചാന്ദ്ര ദൗത്യവുമായ ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം ജൂലൈ ഒന്‍പതിന് ശേഷം ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു. ജൂലൈ 9നും 16നും ഇടയില്‍ ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞത്. ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ദൗത്യമാണിത്. ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്ത സ്ഥലത്തായിരിക്കും ചാന്ദ്രയാന്‍ ഇറങ്ങുന്നത് . 800 കോടി രൂപയാണ് ചാന്ദ്രയാന്‍ 2ന്റെ പദ്ധതി ചെലവ്. ചന്ദ്രനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനായി ഒരു റോവറും ഇതിന്റെ ഭാഗമായിട്ട് ഉണ്ട്.

3.8 ടണ്‍ ഭാരമാണ് പുതിയ ചാന്ദ്രയാനുള്ളത്. ജൂലൈയില്‍ വിക്ഷേപിക്കുന്ന ചാന്ദ്രയാന്‍ 2 സെപ്തംബര്‍ 6ന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണധ്രുവമാണ് ലാന്‍ഡിംഗിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നേവരെ ഒരു രാജ്യവും തങ്ങളുടെ ദൗത്യത്തിനായി ഇവിടം തെരഞ്ഞെടുത്തിട്ടില്ലന്നതാണ് ദൗത്യത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്.

മൂന്ന് മൊഡ്യൂളുകളാണ് രണ്ടാം ചാന്ദ്ര ദൗത്യത്തിനുള്ളത്. ഓര്‍ബിറ്റര്‍, വിക്രം എന്ന് പേരിട്ട ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന് പേരിട്ടിരിക്കുന്ന റോവര്‍ എന്നിവയാണ് ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാകും വിക്ഷേപണം. ഓര്‍ബിറ്ററിന്റെ സഹായത്തോടെ ബഹിരാകാശ വാഹനം ചന്ദ്രനിലെത്തിക്കും. ചന്ദ്രനില്‍ ഇറങ്ങുന്നതിന് ലാന്‍ഡര്‍ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നതിനാണ് റോവര്‍ ഉപയോഗിക്കുന്നത്. പിന്നീട് ഇവ ഭൂമിയിലേക്ക് പഠന വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ സന്ദേശം അയക്കും.

13 ഇന്ത്യന്‍ പെയ്ലോഡ്‌സുകളെയും ചന്ദ്രയാന്‍ -2 വഹിക്കുന്നുണ്ട്. വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണിത്. ഇതിന് പുറമെ നാസയുടെ പാസ്സീവ് എക്‌സ്‌പെരിമെന്റല്‍ ഇന്‍സ്ട്രമെന്റ് എന്ന ഒരു ഉപകരണവും കൂടി ചന്ദ്രയാന്‍ 2ല്‍ വിക്ഷേപിക്കുന്നുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കണക്കുകൂട്ടുന്നതിനാണ് നാസ ഈ മൊഡ്യൂള്‍ ഉപയോഗിക്കുന്നത്.

No comments:

Powered by Blogger.