മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്


മുഖ്യമന്ത്രിയുടെ ഓഫീസ്- 17-05-2019

ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി: പശ്ചാത്തല സൗകര്യ വികസനത്തിന് പണം തടസ്സമല്ല

ലണ്ടന്‍ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരത്തിന് തുറന്നുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതര്‍ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ സമയം രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്. ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം അബ്രഹാം  എന്നിവരും പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച്. 60 രാഷ്ട്രങ്ങളിലെ 2600-ലധികം കമ്പനികള്‍ ഇതിന്‍റെ ഭാഗമാണ്. വിപണി തുറന്നുകൊടുത്തശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി.

സംസ്ഥാനത്തെ പശ്ചാത്തല സൗകര്യവികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യന്‍ കറന്‍സിയില്‍ വിദേശ രാജ്യങ്ങളില്‍ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കില്‍ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് ഇതിന്‍റെ നേട്ടം. ബോണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിന്‍റെ റിസ്ക്. റിസര്‍വ് ബാങ്കിന്‍റെ അംഗീകാരത്തോടെ ആദ്യഘട്ടത്തില്‍ 3,500 കോടി രൂപ വിദേശവിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.

വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി ഒരിക്കലും തടസ്സമാകില്ല.

വ്യവസായ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ കേരളം പിറകിലാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് ഗവണ്‍മെന്‍റ് നടത്തുന്നത്. സുഗമമായി വ്യവസായം നടത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് സര്‍ക്കാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. അതനുസരിച്ച് നിയമങ്ങളിലും ഭരണനടപടികളിലും മാറ്റം വരുത്തി. നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കാന്‍ ഇതിനകം ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അനുമതി നല്‍കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. വ്യവസായം രജിസ്റ്റര്‍ ചെയ്യും മുമ്പുള്ള ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കി. റിട്ടേണുകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാം. നികുതി അടയ്ക്കുന്നതും ഓണ്‍ലൈനിലേക്ക് മാറ്റി.

വ്യവസായ അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കി. കേരളത്തില്‍ വ്യവസായരംഗത്ത് മുതല്‍മുടക്കാന്‍ വരുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നല്ല പരിഗണന ലഭിക്കും.

എന്നാല്‍ വ്യവസായവല്‍ക്കരണം പരിസ്ഥിതിയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും ജനക്ഷേമകരമായ നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടാവില്ല.

സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളില്‍ വന്‍കിട ഐടി കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റു മേഖലകളിലും നിക്ഷേപം ആകര്‍ഷിക്കാന്‍ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ വികസനത്തിലൂടെ ചെറുപ്പക്കാര്‍ക്ക് അന്തസ്സുള്ള തൊഴില്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്തിയ പരിഗണ നല്‍കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, ഉയര്‍ന്ന യോഗ്യതയുള്ള മാനവ വിഭവ ശേഷിയുണ്ടാക്കല്‍, നടപടിക്രമങ്ങള്‍ ലളിതമാക്കി നിക്ഷേപത്തിന് കൂടുതല്‍ അവസരമൊരുക്കല്‍ എന്നിവ സര്‍ക്കാരിന്‍റെ അടിയന്തര ലക്ഷ്യങ്ങളാണ്.

കേരളം സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ നല്ല പങ്ക് ബ്രിട്ടനില്‍ നിന്നാണ്. എന്നാല്‍ ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കണം.

കേരളത്തില്‍ മുതല്‍ മുടക്കാന്‍ യു.കെ.യിലെ സംരംഭകരെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 'വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും കേരളം നിക്ഷേപ സൗഹൃദമാണ്. കേരളത്തിലേക്ക് സ്വാഗതം'.

No comments:

Powered by Blogger.