ഇലക്ഷൻ കമ്മീഷനിൽ ഭിന്നതയെന്നു സൂചന
ന്യൂഡല്‍ഹി: മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാകുന്നു. ഭിന്നതയെ തുടര്‍ന്ന് മൂന്നംഗ കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. തന്റെ വിയോജിപ്പ് അന്തിമ ഉത്തരവില്‍ രേഖപ്പെടുത്തിയതിന് ശേഷം മാത്രമാകും കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കുകയെന്നാണ് ലവാസ അറിയിച്ചിരിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോദിക്കും അമിത് ഷാക്കും തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിയോജിപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവില്‍ വന്നിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ലവാസ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അശോക് ലവാസയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെരുമാറ്റ ചട്ട ലംഘനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ക്കായുള്ള മീറ്റിങ്ങുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്തിട്ടില്ല.
പാക്ക് പിടിയിലായ സൈനികന്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുകിട്ടുന്നതിനു പാക്കിസ്ഥാനെ കാല്‍ക്കീഴില്‍ നിര്‍ത്തിയെന്നു ഏപ്രില്‍ 12നു ഗുജറാത്തില്‍ മോദി പ്രസംഗിച്ചതിനാണ് അവസാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. മെയ് നാലിനാണു ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
No comments: